ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് സൈന്യമെത്തി. അപകടം നടന്ന് ആറാം ദിവസമാണ് കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള 40 അംഗ സൈനിക സംഘം ഷിരൂരിലെത്തിയത്. രാവിലെ പതിനൊന്നു മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നെങ്കിലും മൂന്നു മണിക്കൂറോളം വൈകി. അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്നു കൂടുതൽ മണ്ണ് മാറ്റിയുള്ള തിരിച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഇന്നലെ നടത്തിയ റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച ഭാഗത്തെ മണ്ണാണ് ദൗത്യസംഘം മാറ്റുന്നത്. നിലവിൽ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, തീരസംരക്ഷണം സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്.

അതിനിടെ അർജുന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. അർജുന്റെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാരിനും കേരള–കർണാടക സർക്കാരുകൾക്കും നിർദേശം നൽകണമെന്നാണ് ഹർജി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അർജുനെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് നാട്ടുകാർ പ്രകടനം നടത്തി. കോഴിക്കോട് തണ്ണീർപന്തലിലാണ് സേവ് അർജുൻ എന്ന പേരിൽ രൂപീകരിച്ച സമര സമിതി പ്രതിഷേധ പ്രകടന നടത്തിയത്. അർജുനെ എത്രയും വേഗം കണ്ടെത്തണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.

ഷിരൂരിൽ അപകടം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. കെ.സി വേണുഗോപാൽ എംപി, ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമായാൽ കൂടുതൽ കൃത്യതയോടെ രക്ഷാപ്രവർത്തകർക്ക് ലോറിയുള്ള ഭാഗം കണ്ടെത്താൻ സാധിക്കുമെന്നാണ് നിഗമനം. ഇന്നലെ ഗ്രൗണ്ട് പെനിട്രേറ്റിങ് റ‍ഡാർ ഉപയോഗിച്ച് രണ്ട് തവണയാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിൽ നാല് ഇടങ്ങളിലായി ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ സിഗ്നൽ കിട്ടിയ ഭാഗത്താണ് ഇന്ന് പരിശോധന നടത്തുന്നത്. മീറ്ററുകളോളം ഉയരത്തിലാണ് നിലവിൽ പ്രദേശത്ത് മണ്ണിടിഞ്ഞിരിക്കുന്നത്. ഇവിടെ ഇനിയും മണ്ണ് ഇടിഞ്ഞു വീണേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇടിഞ്ഞു വീണ മണ്ണിന്റെ പകുതി പോലും ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് കർണാടക സർക്കാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *