മലപ്പുറം: കേരളം വീണ്ടും നിപ ഭീതിയിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ ബാധയുള്ളതായി കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് സംസ്ഥാനം വീണ്ടും നിപ ഭീതിയിലായിരിക്കുന്നത്. പൂനെയിലെ ലാബിൽ നിന്നും പരിശോധനാ ഫലത്തിനായി കാക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രതികരിച്ചു.
നിപ സംശയത്തിലാണ് മലപ്പുറത്ത് യോഗം ചേർന്നതെന്ന് മന്ത്രി വീണാ ജോർജ്ജ് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് പാണ്ടിക്കാട് ഒരു കുട്ടിക്ക് നിപ സംശയം ഉണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വിളിച്ചു പറഞ്ഞത്. ജാഗ്രത നടപടികൾ സ്വീകരിച്ചു സാമ്പിൾ പരിശോധനയിൽ പോസറ്റീവ് ആണ്. നിപ ആണെന്ന് സ്ഥിരീകരിക്കേണ്ടത് കേന്ദ്രമാണ്. പുണെ ലാബിലെ പരിശോധന ഫലം വരണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കിയെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
