കോട്ടയം: ഡോക്ടർ വിശ്വനാഥൻ എന്ന പേര് രോഗികളുടെ ഹൃദയത്തിൽ നിലനിൽക്കുന്നതിനു അതിന്റെതായ കാരണങ്ങൾ ഉണ്ട്. പണമില്ലാത്ത രോഗികളിൽ നിന്നും ഫീസ് വാങ്ങാതെ ചികിത്സ നൽകിയിരുന്ന ഡോക്ടർ, ഏത് രോഗികളെയും വലിപ്പചെറുപ്പമില്ലാതെ എപ്പോഴും, എഴുനേറ്റ് നിന്ന് കൈ കൂപ്പി ആണ് തന്റെ മുന്നിൽചികിത്സക്കായി ഇരുത്തുന്നത്. ആ സ്നേഹം മാത്രം മതി രോഗികൾക് തന്റെ രോഗം മാറും എന്ന ആത്മ വിശ്വാസം കിട്ടാൻ.

1946 ൽ കൊല്ലം കൊട്ടിയത്തു പങ്കജാക്ഷി യുടെയും കൊച്ചു പരമുവിന്റെയും മകനായി ജനിച്ച വിശ്വനാഥൻ, മെഡിസിൻ പഠനവും, മെഡിസിനിൽ ബിരുദാനന്തര ബിരുദ വും നേടി കോട്ടയം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം മേധാവി ആയി വിരമിച്ചു.

ഒരായിരം അനുഭവങ്ങളാണ് രോഗികൾക്കു ദൈവതുല്യനായ തങ്ങളുടെ ഡോക്ടറെപ്പറ്റി പറയാനുണ്ടായിരുന്നത്.

മൂന്നും നാലും തലമുറയിലുള്ളവരെ വരെ തന്റെ നാലു പതിറ്റാണ്ട് നീണ്ട സേവനത്തിൽ ഡോക്ടർ, തന്റെ 78 വർഷത്തെ ജീവിതത്തിനിടെ ചികിത്സിച്ചിരുന്നു. രോഗത്തിന്റെ കാരണം കണ്ടെത്തി കൃത്യമായി ചികിത്സിച്ച് പൂർണമായും ഭേദമാക്കുന്ന രീതിയാണ് ഇദ്ദേഹം കണ്ടെത്തിയത്. ഒരിക്കൽ കടുത്ത അലർജിയുമായാണ് ഒരാൾ ഡോക്ടറെ കാണാനെത്തിയത്. വിവിധ സ്ഥലങ്ങളിൽ ചികിത്സിച്ചിട്ടും രോഗം വിട്ടുമാറുന്നില്ലെന്നായിരുന്നു പരാതി. എന്നാൽ, ഡോക്ടർ നടത്തിയ വിശദമായ പരിശോധനയിൽ ഇദ്ദേഹം വീട്ടിൽ പ്രാവിനെ വളർത്തുന്നുണ്ടെന്നും ഇതാണ് അലർജിയുടെ കാരണമെന്നും കണ്ടെത്തി. തുടർന്ന്, ഈ പ്രാവിനെ അഴിച്ചു വിട്ടതോടെ രോഗവും പറപറന്നു.

പ്രായമായ പലരും തങ്ങളുടെ രോഗാവസ്ഥയിൽ അവസാന വാക്കായി സ്വീകരിച്ചിരുന്നത് വിശ്വനാഥൻ ഡോക്ടറെയായിരുന്നു. ഇത്തരത്തിൽ ഒരു പിടി ഓർമ്മകൾ ഹൃദയത്തിൽ അവശേഷിപ്പിച്ചാണ് ഇപ്പോൾ വിശ്വനാഥൻ ഡോക്ടർ വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ കൈപ്പുണ്യം നാട്ടുകാർക്കിടയിൽ വിശ്വനാഥൻ ഡോക്ടറെ കൂടുതൽ ബഹുമാന്യനാക്കി. മികച്ച അധ്യാപകനായിരുന്ന ഡോ. വിശ്വനാഥന് വലിയൊരു ശിഷ്യ സമ്പത്തും ഉണ്ടായിരുന്നു.

രോഗികളെ സ്‌നേഹിക്കുന്നതിന് ഒപ്പം കുടുംബത്തെയും അത് പോലെ തന്നെ സ്‌നേഹിക്കുകയായിരുന്നു അദ്ദേഹം.

ഭഗവാൻ സത്യ സായി ബാബയുടെ “മാനവ സേവ മാധവ സേവ”എന്ന സന്ദേശം സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കിയ തികഞ്ഞ ഒരു സായി ഭക്തൻ ആയിരുന്നു ഡോ. വിശ്വനാഥൻ.

മാതാപിതാക്കളെ കാണാൻ ഏതു തിരക്കിലും എല്ലാ ആഴ്ചയിലും അദ്ദേഹം കുടുംബത്തെയുമായി കൊല്ലം വരെ പോകുമായിരുന്നു എന്ന് ഭാര്യ ഷീബ ഓർമ്മിച്ചെടുക്കുന്നു. ഭാര്യ : കോട്ടയം വെട്ടുകുഴിയിൽ കുടുംബാംഗം ഷീബ വിശ്വനാഥൻ. മക്കൾ: ഡോ.കമൽ വിശ്വനാഥ്, ഡോ.ബിമൽ വിശ്വനാഥ് (ഇരുവരും യുഎസ്എ), സ്‌നേഹ യേബർ ഹാർട്ട്. മരുമക്കൾ: കാസി കമൽ, രമ്യാ ബിമൽ, മിഖായേൽ യേബർ ഹാർട്ട്. കൊച്ചുമക്കൾ: ഡ്രഗാൻ, സീവ, സോയി, റൂവി, ആരിവ്, ഓഡ്രി. സംസ്കാരം ജൂലായ് 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന്. പൊതുദർശനം രാവിലെ 9 മുതൽ.

Leave a Reply

Your email address will not be published. Required fields are marked *