തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ, കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്‍ മനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിര്‍ത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ലെന്നും അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. മനു കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായി എത്തിയത് 2012 ഒക്ടോബര്‍ 12നാണ്. 2022ല്‍ മനുവിനെതിരെ ആദ്യ ആരോപണമുയര്‍ന്നു. അപ്പോള്‍ കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണം നടത്തിയപ്പോഴാണ് കെസിഎ കാര്യങ്ങള്‍ അറിഞ്ഞത്.

മനുവിനെ മാറ്റി നിര്‍ത്തിയെങ്കിലും ചില കുട്ടികളും രക്ഷിതാക്കളും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തത്. അസോസിയേഷന്‍ ഭാരവാഹികള്‍ ഈ വിഷയങ്ങളില്‍ പ്രതികരിക്കാതെ മാറി നിന്നിട്ടില്ല. കെസിഎക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ചില കാര്യങ്ങള്‍ അന്വേഷിക്കാതെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരവും വീണ്ടും തിരിച്ചെടുക്കേണ്ടി വന്നു. പോക്‌സോ കേസില്‍ പ്രതിയായ ഒരാളെ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം വീണ്ടും പരിശീലകനായി നിയമിച്ചത് കെസിഐയുടെ തെറ്റാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുമ്പോള്‍ ഉത്തരമില്ല. കഴിഞ്ഞ ഏപ്രില്‍ 19നാണ് ജില്ലാ അസോസിയേഷന് മനുവിനെതിരെ ആദ്യ പരാതി ലഭിക്കുന്നത്.

ഈ പരാതിയില്‍ മനുവിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ 21ന് രാജി നല്‍കി. നടപടിക്രമം ഉള്ളതിനാല്‍ കാലാവധി പൂര്‍ത്തിയാക്കണമെന്ന് മനുവിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2018ല്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരിശീലനത്തിന് വരുമ്പോള്‍ കുട്ടികളെ തനിച്ച് വിടരുത് എന്ന് നിര്‍ദ്ദേശം ഉള്ളത് ആണ്. എന്നാല്‍ പലരും കുട്ടികളെ തനിച്ച് വിട്ടു. മനുവിനെ മറ്റ് എവിടെയും ജോലിക്കായി എടുക്കരുതെന്ന് കെസിഎ ക്രിക്കറ്റ് അസോസിയേഷനെയും രേഖാമൂലം അറിയിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കിയതായും കെസിഎ ഭാരവാഹികള്‍ അറിയിച്ചു.

മയക്കുമരുന്ന് നല്‍കി മനു കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും സെലക്ഷന്‍ നല്‍കാന്‍ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നുമുള്ള പരാതിയുമായി കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും കുട്ടികളെ പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്. പെണ്‍കുട്ടികളുടെ മൊഴി വിശദമായി പരിശോധിക്കും. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആറ് പെണ്‍കുട്ടികളുടെ പരാതി. നാല് കേസുകളില്‍ മനു മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ്. രണ്ടു കേസുകളില്‍ പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മനുവിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും കെസിഎയില്‍ നിന്ന് ഒരാള്‍ പോലും കാര്യങ്ങള്‍ വിളിച്ചു തിരക്കിയിട്ടില്ലെന്നും ഇരകളുടെ കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *