കണ്ണൂരിൽ കൃത്രിമ സാഹചര്യത്തിൽ അടവച്ച രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ മുതലാണ് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്. ആകെ 31 മുട്ടകളാണുണ്ടായിരുന്നത്. ഇതിൽ 16 മുട്ടകൾ വിരി‍ഞ്ഞു. വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ അനിമൽ റെസ്ക്യുവറുമായ ഷാജി ബക്കളത്തിൻ്റെ സംരക്ഷണത്തിലാണ് രാജവെമ്പാല കുഞ്ഞുങ്ങൾ വിരിഞ്ഞത്.

കഴിഞ്ഞ ഏപ്രിൽ 20നാണ് ഷാജി ബക്കളത്തിനെ തേടി കരുവഞ്ചാൽ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ. മധുവിൻ്റെ ഫോൺ വിളി എത്തുന്നത്. കുടിയാൻമല കനകകുന്നിൽ ലോനപ്പൻ എന്നയാളുടെ കൊക്കോ തോട്ടത്തിൽ രാജവെമ്പാലയുണ്ടെന്നും അതിനെ പിടികൂടി കാട്ടിലേക്ക് വിടണമെന്നുമായിരുന്നു മധു ഷാജിയോട് ആവശ്യപ്പെട്ടത്. ഉടനെ തന്നെ ഷാജി ഫോറസ്റ്റ് ബീറ്റ് ഓഫിസർ നികേഷ്, പ്രിയ എന്നിവരോടൊപ്പം സ്ഥലത്തെത്തിയെങ്കിലും രാജവെമ്പാല സമീപത്തെ തോട്ടിലേക്ക് രക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് 31 മുട്ടകൾ കണ്ടെത്തിയത്. മുട്ടകൾ കണ്ടെത്തിയ സ്ഥലത്ത് തന്നെ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തിൽ റെയ്ഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം മുട്ടകൾ കടമ്പേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. പ്ലാസ്റ്റിക്ക് കൊട്ടയിൽ ഉണങ്ങിയ മുളയുടെ ഇലകൾ വിരിച്ച് മുട്ടകൾ അടവച്ചു. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരികയായിരുന്നു.

സംരക്ഷിത വിഭാഗത്തിൽ പെടുന്ന ഇനമാണ് രാജവെമ്പാല. ഇവയുടെ മുട്ടകൾ വിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ ഒരു മാസമാകുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളു. ഒരാഴ്ച്ച കഴിയുമ്പോൾ പടം പൊഴിക്കുമെന്ന് റിയാസ് മാങ്ങാട് പറഞ്ഞു. അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിനു മുമ്പ് പെരുമ്പാമ്പ്, ഉടുമ്പ്, ചേര, മയിൽ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed