അറിവില്ലായ്മകൊണ്ടാണ് വലിയ തെറ്റ് ചെയ്തതെന്നും തെറ്റ് തിരുത്താനുള്ള അവസരം തരണമെന്നും വ്ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി). കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ചതിന് കലവൂർ സ്വദേശിയായ സഞ്ജു ടെക്കിക്കെതിരെ മോട്ടർവാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സ്റ്റുഡന്റ് മാഗസിൻ പ്രകാശന ചടങ്ങിൽ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചതാണ് ഇപ്പോൾ വിവാദമായത്. മോട്ടർ വാഹന നിയമലംഘനവുമായി ബന്ധപ്പെട്ടു നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതിൽ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചു. തുടർന്ന് സഞ്ജു പരിപാടിയിൽനിന്ന് പിൻമാറി.

‘‘ േനരത്തെയും പരിപാടികളിൽ പങ്കെടുക്കാന്‍ പലരും വിളിക്കാറുണ്ടായിരുന്നു. എന്റെ നാട്ടിലെ സ്കൂളിലാണ് പരിപാടി നടക്കുന്നത്. സ്കൂൾ അധികൃതർ വിളിച്ചപ്പോൾ ചൊല്ലാമെന്ന് പറഞ്ഞു. കുട്ടികൾക്ക് നല്ലൊരു സന്ദേശം കൊടുക്കാമെന്ന് കരുതി. എന്റെ ഭാഗത്ത് വലിയ തെറ്റു വന്നു. തെറ്റ് തിരുത്തി നല്ല സന്ദേശം കൊടുക്കാമെന്ന് കരുതിയാണ് പോകാനിരുന്നത്. അതും വിവാദമായി. തുടർന്ന് സ്കൂൾ അധികൃതർ എന്നെ വിളിച്ചു പങ്കെടുക്കരുതെന്നു പറഞ്ഞു. എനിക്ക് വിഷമമായി. എല്ലാവർക്കും തെറ്റുപറ്റും. പക്ഷേ അത് തിരുത്താനുള്ള അവസരം നിഷേധിച്ചു. എന്നും കുറ്റവാളിയായി കാണുമ്പോൾ മാനസിക വേദനയുണ്ട്’’–സഞ്ജു ടെക്കി പറഞ്ഞു.

‘ വലിയ തെറ്റാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ചെയ്യില്ലായിരുന്നു. ഗതാഗത വകുപ്പിന്റെ ക്ലാസിൽ പങ്കെടുത്തപ്പോൾ ഗതാഗത നിയമങ്ങളെക്കുറിച്ച് അറിവ് ലഭിച്ചു. അറിവില്ലായ്മകൊണ്ടാണ് ഇത്ര വലിയ തെറ്റ് ചെയ്തത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിയുമായിരുന്നെങ്കിൽ ചെയ്യിലായിരുന്നു. പറ്റിയത് തെറ്റാണെന്ന് പറയാൻ മടിയില്ല. തെറ്റ് തിരുത്താനുള്ള അവസരം തരണം. എപ്പോഴും കുറ്റവാളിയായി കണ്ടാൽ മാനസികമായി തളർന്നുപോകും’’–സഞ്ജു ടെക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You missed