ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പൊലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ പറഞ്ഞു. കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ കലയുടെ ഭർത്താവ് അനിൽ കുമാർ ഇപ്പോഴും ഇസ്രയേലിലാണെന്നും ഉടൻ തന്നെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും എസ്പി അറിയിച്ചു.
അമ്പലപ്പുഴയിലാണ് ആദ്യം വിവരം ലഭിക്കുന്നത്. വിശ്വസനീയമായ കത്തായതുകൊണ്ടാണ് അന്വേഷണം നടത്തിയത്. വിവരം തന്നയാളുടെ പേര് വെളിപ്പെടുത്താനാവില്ല. 15 വര്‍ഷത്തെ കാലപ്പഴക്കമുള്ളതിനാൽ ഫോറൻസിക് പരിശോധനയും സാക്ഷിമൊഴികളും എടുക്കുന്നത് എളുപ്പമല്ലെന്നും എസ്പി അറിയിച്ചു.