തിരുവനന്തപുരം: എസിപി വിളിച്ച യോഗത്തിൽ എസ്ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് പാറാവുകാരന് ശിക്ഷ. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെയാണ് തിരുവനന്തപുരം ഫോര്‍ട് അസിസ്റ്റൻ്റ് കമ്മീഷണര്‍ ശിക്ഷിച്ചത്.
സ്റ്റേഷൻ ജിഡി ചാര്‍ജ്ജുകാരന് 24 മണിക്കൂര്‍ ഡ്യൂട്ടിയും പാറാവുകാരന് 48 മണിക്കൂര്‍ ഡ്യൂട്ടിയുമാണ് ശിക്ഷ വിധിച്ചത്. പൊലീസിന് അമിത ജോലിഭാരം നൽകില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞ ദിവസമാണ് എസിപിയുടെ അതിവിചിത്രമായ ശിക്ഷാ നടപടി.
എസ്ഐയും സിഐയും സ്ഥലത്തില്ലെന്ന വിവരം എസിപി യോഗം വിളിച്ചപ്പോൾ അറിയിച്ചില്ലെന്നതാണ് പൊലീസുകാര്‍ക്കെതിരായ നടപടിക്ക് കാരണം. സീനിയര്‍ സിപിഒ വിജയകുമാറിനെയാണ് 24 മണിക്കൂര്‍ ജോലിക്ക് ശിക്ഷിച്ചത്. സിവിൽ പൊലീസ് ഓഫീസര്‍ അജിത് രാജിനെ 48 മണിക്കൂര്‍ ജോലിക്കും ശിക്ഷിച്ചിട്ടുണ്ട്.
