ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് സംവിധായിക ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും. സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിഹാഹ മോചന അപേക്ഷയാണ് ഫയല്‍ ചെയ്തിരിക്കുന്നത്. 2022 ജനുവരിയിലാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുന്നത്. രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് ഇരുവരും. ഇതിന് പിന്നാലെയാണ് വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കും എന്നാണ് ഇന്ത്യാ ടൂഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2004-ലായിരുന്നു ധനുഷും രജനികാന്തിന്റെ മകള്‍ കൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ധനുഷിന് 21 ഉം ഐശ്വര്യയ്ക്ക് 24 ഉം മായിരുന്നു അന്ന് പ്രായം. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. 2022 ജനുവരി 17നാണ് തന്‍റെ എക്സ് അക്കൗണ്ടിലുടെ തങ്ങള്‍ പിരിയുകയാണെന്ന് ധനുഷ് അറിയിക്കുന്നത്. 18 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തിനൊടുവിലെ വേര്‍പിരിയല്‍ വാര്‍ത്ത ആരാധകരിലും ഞെട്ടലുണ്ടാക്കിയിരുന്നു.

‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷം ഒരുമിച്ചു കഴിഞ്ഞു. വളരാനും, മനസ്സിലാക്കാനും, പൊരുത്തപ്പെടാനും ശ്രമിച്ച യാത്രയായിരുന്നു. ഇന്ന് വഴികള്‍ വേര്‍പിരിയുന്ന ഇടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്ന നിലയിൽ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാനും തീരുമാനിച്ചു’ എന്നാണ് ധനുഷ് അന്ന് എക്സില്‍ കുറിച്ചത്.

സമാനമായ പോസ്റ്റ് ഐശ്വര്യയും തന്‍റെ സമൂഹമാധ്യമങ്ങളില്‍ പേജിൽ പങ്കുവെച്ചിരുന്നു. വേർപിരിയലിന് ശേഷം ഇരുവരും തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed