തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിലാണ് നിർണായക തീരുമാനം. ലിംഗ ഭേദമന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്.

ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകൾ ആരംഭിക്കും. കരിക്കുലം കമ്മിറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ഇന്നലെ നർത്തകൻ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാമണ്ഡലം വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണന്റെ മോഹിനിയാട്ടം അവതരണം നടന്നിരുന്നു.

ഇതിനു തൊട്ടടുത്ത ദിവസമാണ് മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി നൽകുന്ന ചരിത്രതീരുമാനം കലാമണ്ഡലമെടുത്തത്. എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തിൽ.
ആർഎൽവി രാമകൃഷ്ണനെതിരെ നൃത്താധ്യാപിക സത്യഭാമ നടത്തിയ പരാമർശം വിവാദമായതോടെയാണ് ആൺകുട്ടികൾ മോഹിനിയാട്ടം കളിക്കുന്ന വിഷയം ചർച്ചയായത്.
