കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും ജനനായകനെ ആവേശത്തോടെ സ്വീകരിക്കുകയാണ് നാടൊന്നാകെ. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസനം കൊണ്ടുവന്ന എംപിയെ വീണ്ടും തെരഞ്ഞെടുക്കാൻ നാടാകെ കാത്തിരിക്കുകയാണ്.
ഇന്ന് രാവിലെ പെരുന്ന മന്നം സമാധിയിലെത്തി പുഷ്പാർച്ചനയോടെയാണ് സ്ഥാനാർത്ഥി പ്രചാരണം തുടങ്ങിയത്.പിന്നീട് പുതുപ്പള്ളി യാക്കോബായ പള്ളിയിൽ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാളിൽ പങ്കെടുത്തു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം ആദ്യമായി എത്തിയ തോമസ് ചാഴികാടന് വിശ്വാസികളുടെയും വൈദീകരുടെയും ആശംസ.

ഉച്ചയ്ക്ക് ചില സ്വകാര്യ ചടങ്ങിലും സ്ഥാനാർത്ഥിയുടെ സാന്നിധ്യം. മുന്നു മണിയോടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടത്തിയ മാര്‍ത്തോമന്‍ പൈതൃക സംഗമത്തിന്റെ ഭാഗമായ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിശ്വാസി സമൂഹത്തിന് ആശംസ നേർന്നപ്പോൾ തിരിച്ചും വിജയാശംസകൾ നേർന്ന് സ്നേഹ പ്രകടനം.
ഇതിനിടെ പിറവം മണ്ഡലത്തിൽ മുൻകൂട്ടി നിശ്ചയിച്ച സ്വീകരണ പരിപാടിയുടെ ഓർമ്മപ്പെടുത്തലെത്തി. മണ്ഡലത്തിൽ നാലിടത്താണ് വികസന നായകന് സ്വീകരണം ഒരുക്കിയത്. എം പി ഫണ്ട് മുഴുവൻ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞ കാര്യം പങ്കുവച്ച് ഹ്രസ്വമായ പ്രസംഗം. ചെറുതെങ്കിലും ചെയ്ത വികസനം എണ്ണിപ്പറഞ്ഞാണ് സംസാരം.
മന്ത്രി റോഷി അഗസ്റ്റിൻ, സിപിഎം സംസ്ഥാന സമിതിയംഗം കെ അനിൽകുമാർ എന്നിവരടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. രാത്രി വൈകി സ്വീകരണ പരിപാടിയിൽ എത്തുമ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സദസ്സ് ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്.