മുംബൈ: പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചതായി അഭ്യൂഹം. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച്‌ച രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിൻ്റെ മാനേജർ അറിയിച്ചു.

ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് മരണ വാർത്ത എത്തിയത്. സഹോദരിയാണ് മരണവിവരം അറിയിച്ചതെന്നും പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്നുമാണ് വെള്ളിയാഴ്ച വൈകുന്നേരം ആയപ്പോൾ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

“ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.”- എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത എത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകർ നടുക്കം രേഖപ്പെടുത്തി.

മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013ൽ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയ്‌സൺ, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കർമ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി എത്തുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും വിവിധയിടങ്ങളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് പൂനം തന്റെ പ്രഖ്യാപനത്തിൽനിന്ന് പിന്മാറി.
