ഇടുക്കി: കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാൻ തയ്യാറാകാത്ത സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ എം ആസാദ്, കെ ആർ അജീഷ് എന്നിവർക്കെതിരെയാണ് നടപടി.

ശനിയാഴ്ച രാത്രി പത്തരയോടെ നഗരത്തില്‍ പള്ളിക്കവല ജങ്ഷനിലായിരുന്നു അപകടം ഉണ്ടായത്. പിക് അപ് ബൈക്കലിടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു (21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്‍റണി (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റുകിടന്ന ബൈക്ക് യാത്രികരെ നാട്ടുകാര്‍ താങ്ങിയെടുത്തപ്പോഴാണ് നെടുങ്കണ്ടം സ്റ്റേഷനിലെ ബൊലേറെ ഇതുവഴിയെത്തിയത്. എന്നാല്‍, വാഹനത്തില്‍ കയറ്റാന്‍ പറ്റില്ലെന്നും ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാനുമാണ് പോലീസുകാര്‍ ആവശ്യപ്പെട്ടത്.

സംഭവം വാർത്തയായതിനെ തുടർന്ന് ഇടുക്കി ജില്ല പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കട്ടപ്പന ഡിവൈഎസ്പിയോട് നിർദ്ദേശിച്ചു. ജീപ്പിലുണ്ടായിരുന്ന പോലീസുകാരായ ആസാദിനും അജീഷിനും സംഭവത്തിൽ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പു തല നടപടിക്ക് ശുപാർശ ചെയ്ത് ഡിവൈഎസ് പി വി എ നിഷാദ് മോൻ ജില്ല പോലീസ് മേധാവിക്ക് റിപ്പോ‍ർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് രണ്ടു പേരെയും ജില്ല പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. തുടരന്വേഷണം നടത്താനും കട്ടപ്പന ഡിവൈഎസ്പിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *