ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായതോടെ പ്രൈമറി സ്കൂളുകള്‍ക്കുള്ള അവധി നീട്ടി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി അറിയിച്ചു. ആറ് മുതൽ 12-ാം ക്ലാസ് വരെയുള്ളവർക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നതിനുള്ള അനുമതിയും ഡൽഹി സർക്കാർ നൽകി.
ഡൽഹിയിൽ വായുനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും അഞ്ഞൂറിനടുത്താണ്. 300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ഡൽഹിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.
അന്തരീക്ഷ മലിനീകരണം മൂലം ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. മാസ്കും കണ്ണടയും ധരിക്കാതെ പുറത്തിറങ്ങുന്നത് സാധ്യമല്ലാത്ത അവസ്ഥയാണ്. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് തൊണ്ടയെരിച്ചിലും തൊണ്ടയടപ്പും അനുഭവപ്പെടുന്നു. കണ്ണിനും വലിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. മലിനീകരണം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.