കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ്. മൂന്ന് ലിറ്റർ ചാരായവും 75 ലിറ്റർ കോടയും പിടിച്ചെടുത്തു. കോട്ടയം പേരൂർ തെള്ളകം പാറത്തടത്തിൽ ഹരിപ്രസാദി (ഉണ്ണി – 48) ന്റെ വീട് കേന്ദ്രമാക്കി നടന്ന ചാരായം വാറ്റാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ പേരൂർ തെള്ളകം പാറത്തടത്തിൽ വിനീത് ബിജു (26), വൈക്കം വടക്കേമുറി ഉദയനാപുരം വെട്ടുവഴിയിൽ കണ്ണൻ വി.എം(32), പേരൂർ തെള്ളകം ദേശത്ത് മാമ്പറമ്പിൽ വീട്ടിൽ അമൽ എം. എസ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ബിനോദ് കെ.ആർ , അനു വി. ഗോപിനാഥ്, കോട്ടയം എക്സൈസ് ഇന്റലിജൻസ് പ്രിവൻറീവ് ഓഫീസർ രഞ്ജിത് കെ നന്തികാട്ട്, എന്നിവരുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഹാംലെറ്റ്, രജിത്കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയരശ്മി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

ഒക്ടോബർ 20 ന് പുലർച്ചെ വീട്ടിൽ നടത്തിയ പരിശോധനയിൽ 3 ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ സഹിതം അറസ്റ്റ് ചെയ്ത് കേസെടുത്തു. പരിശോധനയ്ക്ക് എത്തിയ പാർട്ടിയ്ക്ക് നേരെ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കി. മുള്ളുവേലി താണ്ടി വീട്ടിൽ കയറിയതിനെ തുടർന്ന് ചാരായ വാറ്റിന് നേതൃത്വം നൽകിയ വീട്ടുടമയായ ഓടി രക്ഷപ്പെട്ടു.
വീട്ടുടമയുമായുള്ള മൽപിടുത്തത്തിലും ഓടി രക്ഷപെട്ട വീട്ടുടമയെ പിൻതുടർന്നതിനിടയിലും സാരമായി പരുക്കേറ്റ പ്രിവന്റീവ് ഓഫീസർ അനു വി.ഗോപിനാഥ് ഓഫീസിലെത്തിയ ശേഷം വൈദ്യസഹായം തേടി.കണ്ടെടുത്ത തൊണ്ടിമുതലുകളും രേഖകളും അറസ്റ്റ് ചെയ്ത പ്രതികളെയും തുടർ നടപടികൾക്കായി ഏറ്റുമാനൂർ റേഞ്ച് ഓഫീസിലേക്ക് കൈമാറി.