ഭരണസമിതിയുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മയിലെ അംഗത്വത്തില്‍ നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ലക്ഷ്മി പ്രിയ താന്‍ സംഘടനയില്‍ നിന്നും പുറത്ത് പോവുകയാണെന്ന് അറിയിച്ചത്. വൈകാരികമായ കുറിപ്പിലൂടെയായിരുന്നു രാജി പ്രഖ്യാപനം.

തന്റെ രാജി മുതിര്‍ന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബുസ ഉഷ ആലപ്പുഴ എന്നിവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്.തന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുതെന്നും ലക്ഷ്മി പ്രിയ പറയുന്നുണ്ട്. താന്‍ മരിച്ചാല്‍ റീത്തും അനുശോചനവും വേണ്ടെന്നും തനിക്ക് പെന്‍ഷന്‍ പോലും വേണ്ടെന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്.

‘ഞാന്‍ അമ്മ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു , ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ത്ഥനയുണ്ട്, നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷുറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി’ എന്നാണ് ലക്ഷ്മി പ്രിയ രാജിക്കത്തില്‍ പറയുന്നത്.

അതേസമയം ഇന്നലെ അമ്മയില്‍ വലിയ പൊട്ടിത്തെറികളാണുണ്ടായത്. പിന്നാലെ അമ്മയുടെ ഭരണസമിതി ഒന്നാകെ രാജിവെക്കുകയായിരുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ അടക്കം 17 പേരും രാജിവച്ചു. അധികാരത്തിലെത്തി ഒരു വര്‍ഷം ആകുന്നതിന് മുമ്പാണ് രാജി. ഇതോടെ അമ്മയെ നയിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി രൂപികരിച്ചു. നടനും എംഎല്‍എയുമായ രമേഷ് പിഷാരടിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. നാല് മാസത്തേക്കാണ് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *