കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു. അമ്മക്കൊപ്പം ഒഴുക്കിൽപ്പെട്ട ഏഴ് വയസുകാരൻ ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തി. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കൈതേരിമുക്ക് സ്വദേശി രമ്യയും മകനുമാണ് ഒഴുക്കിൽപ്പെട്ടത്.
തുണിയലക്കാൻ പുഴയിൽ പോയ സമയത്താണ് അപകടമുണ്ടായത്. കാൽവഴുതി പുഴയിലേക്ക് വീണ ശിവനന്ദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു. രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. കടിയങ്ങാട്ട് ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു അണ്ടിക്കുന്നുമ്മല്‍ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യയായ രമ്യ. ഇവരുടെ മൃതദേഹം രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് സംസ്കാരം നടക്കും.

