മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് മരിച്ച നിലയില്‍. തിരുവനന്തപുരം നാലാഞ്ചിറയില്‍ ഹസീനയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷിനെ തമിഴ്‌നാട്ടിലെ ചിദംബരത്ത് റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. സുരേഷിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കരമന ഭാഗത്താണ് കാണിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കിള്ളിപ്പാലത്തെ ഒരു കടയില്‍ നല്‍കിയശേഷമാണ് സുരേഷ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തി. സുരേഷ് രക്ഷപ്പെട്ട കാര്‍ ബാലരാമപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.

ബാലരാമപുരത്ത് നിന്നും ട്രെയിന്‍ കയറി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ, ചിദംബരത്ത് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹ പരിശോധനയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളില്‍ നിന്നും സുരേഷിന്റെ കുടുംബവീട്ടിലേതാണെന്ന് കണ്ടെത്തിയിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് മക്കളുടെ മുന്നിലിട്ട് അമ്മ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും 4 മക്കളാണുള്ളത്. പ്രണയ വിവാഹത്തിനുശേഷം ഹസീനയും സുരേഷും കുടുംബാംഗങ്ങളുമായി അടുപ്പം പുലർത്തിയിരുന്നില്ല. നാല് മക്കളും ഹസീനയുടെ മാതാവും ഉള്‍പ്പടെ ഏഴ് പേരാണ് നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഹസീനക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സുരേഷിന്‍റെ സംശയവും തുടർന്നുള്ള വഴക്കുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *