കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. വീണയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. എം.ആര്‍.ഐ സ്‌കാനിങ് പരിശോധന വീണ ജോര്‍ജിന് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. വിദഗ്ധ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി ആരോഗ്യമന്ത്രിയെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.
കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റത്. പരിക്കേറ്റ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്നാണ് ആരോപണം.
അതിനിടെ, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ വധശ്രമത്തിനു കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. അതുല്‍, യാസീന്‍, മുബാസ്, അക്ഷയ്, ബിദുല്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

