തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് കോടതിയില്‍ തിരിച്ചടി. കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആന്റണി രാജുവിന്റെ എല്ലാ വാദങ്ങളും ഖണ്ഡിക്കുന്ന വാദമുഖങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തതു മുതലുള്ള കാര്യങ്ങള്‍ നിയമ വിരുദ്ധമായിരുന്നു. രണ്ട് പ്രാവശ്യം കുറ്റവിമുക്തനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നും ഈ വിധി ന്യായീകരിക്കാനകില്ലെന്നും വിധി റദ്ദാക്കണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ ആവശ്യം.

കേസില്‍ മൂന്ന് വര്‍ഷത്തെ തടവും പിഴയുമാണ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് വിധിച്ചത്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താനുള്ള സാധ്യതയുണ്ടായിരുന്നു. എംഎല്‍എയായി തിരികെ എത്താനായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വെല്ലുവിളിയാകും.

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇതോടെ എംഎല്‍എ സ്ഥാനത്തു നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *