ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങള്‍ വരുംവഴി എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും അന്ന് ചോദ്യംചെയ്തോളൂവെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എയിംസ് അടക്കമുള്ള നിരവധി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തിന് ലഭിച്ചത് ധാതു ഇടനാഴിയും കടലാമകള്‍ക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രവുമാണ്. ഇതിന് പിന്നാലെ എയിംസ് വരുമെന്നുള്ള സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകള്‍ ഉള്‍പ്പെടെ കുത്തിപ്പൊക്കി നിരവധി ‘ആമ’ ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഇത്തവണ കിട്ടിയത് ഒന്നാന്തരം ഒരു ‘ആമ മുട്ട’യാണ് എന്ന തരത്തിലായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

കേരളത്തിലെ റെയില്‍വേ വികസനത്തിലെ സുപ്രധാനമായ നാഴികകല്ലാണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനമെന്നും സുരേഷ് ഗോപി പറഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന അര്‍ഥവത്തായ ചുവടുവെപ്പാണ് കാര്‍ പാര്‍ക്കിങ് കോംപ്ലക്സ്. കേരളത്തിലെ ആദ്യത്തെ വിപുലമായ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് ആണെന്നത് കൊല്ലംകാര്‍ക്ക് അഭിമാനിക്കാം. 29 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ അഞ്ചുനില കെട്ടിടത്തിന് 11,450 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. ഏകോപനമായി നടപ്പാക്കിയ പൊതുസേവനത്തിന്റെ തെളിവാണ് ഈ പദ്ധതി. വികസന കാര്യത്തില്‍ ശശി തരൂരും പ്രേമചന്ദ്രനുമൊക്കെ മികച്ച മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *