ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ വയോധികയുടെ വീഡിയോ വൈറല്‍. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രഭാവതി അമ്മയുടെ ധീരതയാണ് സോഷ്യല്‍ മീഡിയ ഇന്നലെ ഏറ്റെടുത്തത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ എംവിഡി കേരള ഉള്‍പ്പെടെ പ്രഭാവതി അമ്മയെ അഭിനന്ദിച്ച രംഗത്തെത്തി.

കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക്ക് സിഗ്‌നലിന് സമീപമായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുവരുമ്പോള്‍ സിഗ്നനല്‍ മറികടക്കാന്‍ ഫുട്പാത്തിലേക്ക് കയറ്റിയ സ്‌കൂട്ടര്‍ പ്രഭാവതി അമ്മ തടയുകയായിരുന്നു. റോഡില്‍ തിരക്കുകൂടുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ നിയമം തെറ്റിച്ച് ഫുട്പാത്തില്‍ കയറ്റി ഓടിക്കുന്നത് സ്ഥിരമാണ്. ‘ഇന്നലെ ആദ്യം ഞാന്‍ വണ്ടി തടഞ്ഞു. വണ്ടിയുടെ അരികിലൂടെ നടന്ന് പെയ്‌ക്കോളാന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അയാള്‍ വണ്ടി അവിടെ വളയ്‌ക്കെട്ടയെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. ഫുട്പാത്ത് ഇതിനുള്ളതല്ലല്ലോ?’ – പ്രഭാവതി അമ്മ പറഞ്ഞു. മുന്‍പൊരിക്കല്‍ ഫുട്പാത്തിലൂടെ വന്ന വാഹനം തടഞ്ഞ പ്രഭാവതി അമ്മയെ വണ്ടിയോടിച്ച യുവാവ് അടിക്കുകയും എസ്പിക്ക് പരാതി നല്‍കിയതോടെ യുവാവിനെ വിളിപ്പിച്ച് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

മഹിളാ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു പ്രഭാവതി അമ്മ. 1970 കാലഘട്ടത്തില്‍ ഡ്രൈവിങ് പഠിച്ചതാണ്. അന്ന് ഫുട്‌ബോള്‍ കളിക്കാറുമുണ്ടായിരുന്നു.

വാര്‍ത്ത കണ്ട് പ്രഭാവതിയമ്മയെ മന്ത്രി കെബി ഗണേഷ് കുമാര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. വളരെ സന്തോഷമുണ്ടെന്നും ഏറ്റവും മികച്ച കാര്യമാണ് ചെയ്തതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഫുട്പാത്ത് നടന്നുപോകാനുള്ളതാണല്ലോ. പ്രതികരിച്ച രീതിയോട് ബഹുമാനം ഉണ്ട്. പൊതുജനം പ്രതികരിച്ചാല്‍ മാത്രമെ നാട് നന്നാവൂ’, എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് കാല്‍നടയാത്രക്കാരുടെ സുരക്ഷിതയാത്രക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതിയമ്മയും മന്ത്രിയെ അറിയിച്ചു. ‘രോഗികളും കുട്ടികളും ഉള്‍പ്പെടെ കാല്‍നടയായി പോകുന്നുണ്ട്. ധാര്‍ഷ്ട്യത്തോടെയാണ് പലരും വണ്ടിയോടിക്കുന്നത്. നടപ്പാതകളുടെ ടൈല്‍സ് മുഴുവന്‍ ഇളകി. അധികമാരും പ്രതികരിക്കാറില്ല. പ്രതികരിക്കുന്നവരെ സര്‍ക്കാരും അധികാരികളും കാണും. ശാശ്വതപരിഹാരം കാണണം’, മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *