കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലെത്തിച്ചത്. കണ്ണൂരിൽനിന്ന് ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിലാണ് വിയ്യൂരിലേക്ക് മാറ്റിയത്.വിയ്യൂരിൽ ഏകാന്ത സെല്ലിലാണ് പാർപ്പിക്കുക.

വിയ്യൂരിൽ നിലവിൽ 125 കൊടുംകുറ്റവാളികൾ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജജമാണ്. സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിനു പുറത്തേക്കിറക്കില്ല. സെല്ലിൽ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലാണ് വിയ്യൂരിൽ ചുറ്റുമതിൽ പണിതിരിക്കുന്നത്.

കണ്ണൂരിലെ അതിസുരക്ഷാ ജയിലിൽനിന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തിരച്ചിൽ നടത്തുന്നതിനിടെ രണ്ടു കിലോമീറ്റർ അകലെ തളാപ്പിലെ കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു.

കണ്ണൂർ ജയിലിൽ സുരക്ഷാവീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തനക്ഷമമാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *