തിരുവനന്തപുരം: പൊതുജനത്തെ വലച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. കെ എസ് ആർ ടി സി ബസുകൾ അധിക സർവീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സ്വകാര്യബസ് സമരം സാരമായി ബാധിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് സർവീസുകൾ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിദ്യാർത്ഥി കൺസെഷൻ വർധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്.
ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.