തൊഴിൽ വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി യുഎഇ സർക്കാർ. സാമൂഹിക മാധ്യമങ്ങളിലൂടേയോ വ്യാജ വെബ്സൈറ്റുകൾ വഴിയോ തൊഴിൽ വാഗ്ദാനം ചെയ്യുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
യുഎഇയിലോ വിദേശത്തോ താമസിക്കുന്ന തൊഴിലന്വേഷകർ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് കരാർ ടെംപ്ലേറ്റ് ( template) ഉപയോഗിച്ച് തൊഴിലുടമകൾ നൽകുന്ന ഓഫർ ലെറ്ററുകൾ മാത്രമേ സ്വീകരിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു.
ഈ ടെംപ്ലേറ്റുകൾ ഉപയോഗിച്ചുള്ള ഓഫർ ലെറ്ററു (offer letter) കളിൽ ഒരു സീരിയൽ നമ്പർ ഉണ്ടാകും. അത് പരിശോധിക്കുന്നത് വഴി ജോലി വാഗ്ദാനം സത്യമാണോ എന്ന് പരിശോധിക്കാൻ സാധിക്കും. സർക്കാർ അംഗീകരിച്ച കമ്പനികൾക് മാത്രമാണ് ഇത്തരം ടെംപ്ലേറ്റ് ഉപയോഗിക്കാൻ അനുമതി.തൊഴിലാളി വർക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ കരാറിൽ ഈ ഓഫർ ലെറ്റർ കൂടി ഹാജരാക്കണമെന്നും സർക്കാർ അറിയിച്ചു. ഓഫർ ലെറ്ററുകളിൽ പറയുന്നതിന് പുറമെ മറ്റു അനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്തേക്കാം. അതിന്റെ രേഖകൾ കൃത്യമായി തൊഴിലാളി ചോദിച്ചു വാങ്ങണം.ലഭിച്ച ഓഫർ ലെറ്റർ അംഗീകൃത കമ്പനിയുടേതാണോ എന്ന് പരിശോധിക്കാൻ മന്ത്രാലയത്തിന്റെ കോൾ സെന്റർ വഴിയോ (600590000) ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് എന്നിവ വഴി പരിശോധിക്കാം.
കോൺട്രാക്ട് ടൈപ്പ് , ശമ്പളം, വീക്ക് ഓഫ് ,നോട്ടീസ് പീരീഡ്, മറ്റ് നിബന്ധനകൾ എന്നിവ തൊഴിൽ വാഗ്ദ്ധാനം സംബന്ധിച്ച അറിയിപ്പിൽ ( ജോബ് ഓഫർ) കൃത്യമായി ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. ഒരു തൊഴിൽ കരാറിൽ ഒപ്പിട്ട ശേഷം, തൊഴിലുടമ വിസിറ്റ് വിസയല്ല തൊഴിലാളിക്ക് നൽകേണ്ടത് എന്നും ഒരു ഔദ്യോഗിക വർക്ക് എൻട്രി പെർമിറ്റ് നൽകണമെന്നും സർക്കാർ വെബ്സൈറ്റിൽ പറയുന്നു.
ജോലിക്കായി വിസിറ്റ് വിസയിൽ യുഎഇയിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ പിഴയും നിയമനടപടികളും നേരിടേണ്ടി വന്നേക്കാം. ജോലി വാഗ്ദാനം ചെയ്തു കമ്പനികൾ അയക്കുന്ന തൊഴിൽ വാഗ്ദ്ധാന കത്തുകളുടെ വിശ്വാസ്യത ഉറപ്പു വരുത്താൻ തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും ഇതിലൂടെ തട്ടിപ്പുകാരിൽ നിന്ന് രക്ഷപെടാൻ ആകുമെന്നും മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന യു എ ഇ യിക്ക് പുറത്തുള്ളവരെ മാത്രമല്ല, യുഎഇയിലെ യുവ പൗരരെയും തട്ടിപ്പുകാർ ലക്ഷ്യമിടുന്നുണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി.