പോളിടെക്നിക് ഹോസ്റ്റൽ മുറിയിൽ നിന്നും വൻതോതിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പരസ്പരം പഴിചാരി വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്യുവും. കഞ്ചാവ് കേസിൽ ശനിയാഴ്ച പോലീസ് പിടിയിലായ ഷാലിഖ് കെഎസ് യു യൂണിറ്റ് സെക്രട്ടറിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു.

ഷാലിഖ് അംഗത്വം സ്വീകരിക്കുന്ന ഫോട്ടോ എസ്എഫ്ഐ മുൻ സെക്രട്ടറി പി.എം ആർഷോ പുറത്തുവിട്ടു.ഷാലിഖ് കെഎസ് യു നേതാവാണെന്ന കാര്യം മറച്ചുവെക്കുകയാണെന്നും ആർക്കും കൊട്ടാനുള്ള ചെണ്ടയല്ല എസ്എഫ്ഐ എന്നും സഞ്ജീവ് പറഞ്ഞു. ക്യാമ്പസ്സിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ തന്നെ പ്രിൻസിപ്പലിന് വിവരം നൽകിയിരുന്നുവെന്നും പോലീസ് പിടികൂടിയ അഭിരാജിന് എസ്എഫ്ഐ അംഗത്വമില്ലെന്നും വെള്ളിയാഴ്ച നടന്ന യൂണിറ്റ് സമ്മേളനത്തിൽ അഭിരാജിനെ പുറത്താക്കിയതാണെന്നും സഞ്ജീവ് പറഞ്ഞു.

കളമശ്ശേരി പോളിടെക്നിക് വിദ്യാർഥികളിലെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് പ്രിൻസിപ്പൽ കത്ത് മുഖേന പോലീസിന് അറിയിപ്പ് നല്കിയിരുന്നു. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാലിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് റെയ്ഡിനിടെ ഓടി രക്ഷപ്പെട്ട ഇവരെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം വർഷ വിദ്യാർഥിയായ കൊല്ലം സ്വദേശിക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇതരസംസ്ഥാനക്കാരനിൽ നിന്നാണ് ആഷിഖിനും ഷാലിഖിനും കഞ്ചാവ് ലഭിച്ചത്. ഇയാൾക്കുവേണ്ടിയും പോലീസ് തിരച്ചിലാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *