തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത് മുൻ സുഹൃത്ത് സച്ചുവാണെന്ന് പൊലീസ്. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രണത്തിൽ ഗുരുതര പരിക്കേറ്റത്. സൂര്യയെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞ പ്രതി കൊടങ്ങാവിള സ്വദേശി സച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൂര്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇന്ന് ഉച്ചയോടെയാണ് വീടിന്‍റെ ടെറസിൽ കയറി സൂര്യയെ സച്ചു വെട്ടിപ്പരിക്കേൽപ്പിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നാലെ കൈയ്ക്കും കാലിനും കഴുത്തിനും വെട്ടേറ്റ് രക്തം വാര്‍ന്നൊലിച്ച സൂര്യയുമായി പ്രതി തന്നെയാണ് ബൈക്കിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. ആശുപത്രി കവാടത്തിന് മുന്നിൽ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് സൂര്യയെ എടുത്തുകൊണ്ടു പോയി ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സച്ചു കടന്നു കളയുകയായിരുന്നു.

പിന്നീട് സൂര്യയെ പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. സച്ചു സൂര്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. സൂര്യ തനിക്കൊപ്പം വരണമെന്ന് രണ്ടാഴ്ച മുന്പ് സച്ചു ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൂര്യ തയ്യാറായില്ല. പിന്നാല പ്രതി സൂര്യയുടെ വീട്ടിലെത്തി ആത്മഹത്യ ശ്രമം നടത്തി. വീട്ടുകാര്‍ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. സൂര്യ ഏറെ നാളായി ഭര്‍ത്താവ് അകന്നു കഴിയുകയായാണ്. ഇതിന് പിന്നാലെയാണ് സച്ചു യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *