കുട്ടിക്കാനം:പുല്ലുപാറയ്ക്ക് സമീപംകെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി, സംഗീത്, ബിന്ദു എന്നിവരാണ് മരിച്ചത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.
34 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് മരത്തിൽ തട്ടി നിൽക്കുകയാണ്. ബസിൻ്റെ ബ്രേക്ക് പോയതാകാം അപകട കാരണമെന്നാണ് ഡ്രൈവർ പറയുന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ഞായറാഴ്ച വെളുപ്പിനെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു.
ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ പ്രദേശത്താണ്. സ്‌ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞദിവസം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. അഗ്നിരക്ഷാ സേനയും ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്‌ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തി.