നടൻ സിദ്ധിഖിന് എതിരെയുള്ള ലൈം​ഗിക അതിക്രമ പരാതിയിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് സൂചന. ഒന്നര മാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്കറ്റ് ഹോട്ടലിലെ 101 ഡി നമ്പർ മുറിയിൽ വച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ​ഗ്ലാസ് ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയാൽ സ്വിമ്മിങ് പൂൾ കാണാമെന്നും യുവതി പറഞ്ഞിരുന്നു. തെളിവെടുപ്പിൽ അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ധിഖ് കഴിച്ചത് എന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന രേഖകളും ഹോട്ടലിൽ നിന്ന് ലഭിച്ചു.

അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേർന്നാണ് തന്നെ ഹോട്ടലിൽ എത്തിച്ചത് എന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് അഞ്ച് വരെ ഹോട്ടലിൽ ഉണ്ടായിരുന്നെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. പീഡനം നടന്ന് ഒരു വർഷത്തിനു ശേഷം ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുഹൃത്ത് ഇക്കാര്യം ശരിവച്ചു. ലൈം​ഗിക പീഡനത്തിനു പിന്നാലെ മാനസിക സംഘർഷത്തെ തുടർന്ന് 2 സൈക്യാട്രിസ്റ്റുകളുടെ ചികിത്സയിൽ കഴിഞ്ഞു. രണ്ടുപേരും ഇത് ശരിവെച്ച് മൊഴിനൽകി.

Leave a Reply

Your email address will not be published. Required fields are marked *