എഎപി നിയമസഭാകക്ഷി യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പിൻഗാമിയായി പേരു നിർദേശിച്ചവൾ. ഡൽഹിയിലെ വിദ്യാഭ്യാസ – പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി. അരവിന്ദ് കേജ്രിവാൾ ജയിലിൽ അടയ്ക്കപ്പെട്ട സമയത്ത് ബിജെപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനമുയർത്തി ശ്രദ്ധ പിടിച്ചുപറ്റിയ എഎപിയുടെ ദേശീയ നിർവാഹക സമിതി അംഗം. ആരാണ് യഥാർത്ഥത്തിൽ അതിഷി എന്ന 43 വയസുകാരി?

ക്രിസ്‌തുമത വിശ്വാസിയായ വിദേശിയാണ് ബിജെപിക്ക് അതിഷി. കോൺഗ്രസിന്റെറെ കാഴ്‌ചപ്പാടിലാകട്ടെ തീവ്ര ഇടതുപക്ഷ പ്രവർത്തകയും. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹി ഈസ്‌റ്റ് മണ്ഡലത്തിൽനിന്ന് ഗൗതം ഗംഭീറിനെതിരെയായിരുന്നു അതിഷിയുടെ ആദ്യ രാഷ്ട്രീയ പോരാട്ടം.

മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം ഒരു കൊച്ചുഗ്രാമത്തിൽ ജൈവകൃഷിയുമായാണ് അതിഷിയുടെ തുടക്കം. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടെ പ്രശാന്ത് ഭൂഷൻ ഉൾപ്പെടെയുള്ള നേതാക്കളുടെ കണ്ണിൽപ്പെട്ട അതിഷി അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയായി ഡൽഹിയിൽ എത്തി. നിർഭയ സംഭവത്തിൽ ഉൾപ്പെടെ അധികാര കേന്ദ്രങ്ങൾക്കെതിരെ നടന്ന പൗരത്വ പ്രക്ഷോഭത്തിലും അതിഷി അംഗമായി. ആം ആദ്‌മി പാർട്ടിയുടെ നേതൃനിരയിൽ സജീവമായ അതിഷി ഡൽഹിയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതിനൊപ്പം രാജ്യതലസ്ഥാനത്തെ സ്‌കൂളുകളുടെ നിലവാരം ഉയർത്തുന്നതിലും പ്രധാന പങ്കുവഹിച്ചു.

2019 ലോകസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി ഈസ്‌റ്റ് മണ്ഡലത്തിൽനിന്ന് 4.77 ലക്ഷം വോട്ടുകൾക്ക് ഗൗതം ഗംഭീറിനോടു പരാജയപ്പെട്ടെങ്കിലും 2020ൽ ശക്തമായ തിരിച്ചുവരവാണ് അതിഷി നടത്തിയത്. സൗത്ത് ഡൽഹിയിലെ കൽകാജി മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി, അതിഷി ആദ്യമായി ഡൽഹി നിയമസഭയിൽ എത്തി. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം, എഎപിയുടെ ഗോവ ഘടകത്തിന്റെ ചുമതലക്കാരിയായും അതിഷിയെ പാർട്ടി നിയോഗിച്ചു.

വൈകാതെ എഎപിയിലുണ്ടായ മദ്യനയ അഴിമതി കൊടുങ്കാറ്റിൽ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും രാജിവച്ചതോടെയാണ് അതിഷി മന്ത്രിസഭയിൽ അംഗമായത്. 2023 മാർച്ചിലാണ് അതിഷി, സൗരഭ് ഭരദ്വാജിനൊപ്പം കേജ്‌രിവാൾ മന്ത്രിസഭയിൽ അംഗമായി. നിർണായകമായ വിദ്യാഭ്യാസം, ടൂറിസം, പൊതുമരാമത്ത്, സാംസ്കാരിക വകുപ്പുകളുടെ ചുമതലായണ് അതിഷിക്കു ലഭിച്ചത്. 2022-23 കാലഘട്ടത്തിൽ ഡൽഹി നിയസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർപഴ്സനായും അതിഷി പ്രവർത്തിച്ചു.

അതിഷിയുടെ പാരമ്പര്യവും സംസ്കാരവുമാണ് ബിജെപി പലപ്പോഴും ചോദ്യം ചെയ്തത്. മാർലെന എന്ന പേരു ഭാരതീയമല്ലെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ മാർക്സ‌ിസ്‌റ്റ് സൈദ്ധാന്തികരും ലോകനേതാക്കളുമായ കാൾ മാർക്സിലെ ‘മാർ’ ഉം വ്ലാഡിമിർ ലെനിനിലെ ‘ലെന’യും ചേർത്താണ് മാർലേന എന്ന പേരുണ്ടായത്. ഇങ്ങനെയൊരു പേര് അതിഷിക്കു നൽകിയത് മാതാപിതാക്കളും ഡൽഹി സർവകലാശാല പ്രഫസർമാരുമായിരുന്ന വിജയ് കുമാർ സിങ്ങും ത്രിപ്ത വാഹിയുമാണ്. ഇടതുപക്ഷ പ്രവർത്തകരായിരുന്നു അതിഷിയുടെ അച്ഛനമ്മമാർ. മാർക്‌സിനോടും ലെനിനോടുമുള്ള ആരാധനയിലാണ് അവർ മകളുടെ പേരിനൊപ്പം മാർലെന എന്നുകൂടി ചേർത്തതും. പിന്നീട് 2018 ഓഗസ്‌റ്റിൽ ‘മാർലെന’ എന്ന് ഭാഗം തന്റെ പേരിൽനിന്ന് അതിഷി ഉപേക്ഷിച്ചു.

1981 ജൂൺ എട്ടിന് ഡൽഹിയിൽ ജനിച്ച അതിഷി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് സ്പ്രിങ്ഡെയ്ൽ സ്‌കൂളിൽനിന്നാണ്. പിന്നീട് സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ചരിത്രത്തിൽ ബിരുദം നേടി. ഒന്നാം റാങ്കുകാരിയായി ബിരുദം സ്വന്തമാക്കിയ അതിഷി, പിന്നീട് പോയത് ഇംഗ്ലണ്ടിലെ ഓക്സ്‌ഫഡ് സർവകലാശാലയിലേക്കാണ്. 2003ൽ ഉന്നതനിലയിൽ ബിരുദാനന്തര ബിരുദം. ഓക്സഫഡിൽനിന്നു തിരിച്ച് ഇന്ത്യയിലെത്തി റിഷിവാലി സ്കൂ‌ളിലും അധ്യാപികയായി സേവനം അനുഷ്‌ഠിച്ചു. വൈകാതെ സാമൂഹിക പ്രവർത്തനത്തിൽ സജീവമായി.

മികച്ച പ്രാസംഗിക കൂടിയാണ് അതിഷി. പ്രസംഗിച്ചു തുടങ്ങുന്നതോടെ എതിരാളികൾ പോലും നിശ്ശബ്ദരാകുന്ന കാഴ്ച്‌ചയാണ് ഡൽഹി നിയമസഭയിൽ പിന്നീട് കണ്ടത്. പ്രവീൺ സിങ്ങാണ് അതിഷിയുടെ ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *