വന്ദേഭാരത് ട്രെയിനിലെ ഭക്ഷണം സംബന്ധിച്ചു വീണ്ടും പരാതി. ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി മുംബൈ സ്വദേശിയായ യാത്രക്കാരനാണ് റെയിൽവേക്ക് പരാതി നൽകിയത്. പരാതിയുടേയും ഭക്ഷണത്തിൽ പാറ്റ ചത്തു കിടക്കുന്നതിന്റേയും ചിത്രങ്ങൾ മറ്റൊരാൾ എക്സിൽ പങ്കിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണിലും സമാനമായി പരാതി ഉയർന്നിരുന്നു.
മഹാരാഷ്ട്രയിലെ ഷിർദിയിൽ നിന്നു മുംബൈയിലേക്ക് യാത്ര ചെയ്യുമ്പോൾ വിളമ്പിയ ദാലിലാണ് പാറ്റയെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന റിക്കി ജെസ്വാനി എന്നയാളുടെ സഹോദരിക്കു അത്താഴത്തിനു വിളമ്പിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ഓഗസ്റ്റ് 19നാണ് റിക്കി കുടുംബത്തോടൊപ്പം യാത്ര ചെയ്തത്.
പരാതി ലഭിച്ചതിനു പിന്നാലെ റെയിൽവേ ക്ഷമാപണവുമായി രംഗത്തെത്തി. അസൗകര്യത്തിനു ക്ഷമ ചോദിക്കുന്നതായും സേവനം നൽകുന്ന ആൾക്ക് പെനാൽറ്റി നൽകിയതായും റെയിൽവേ വ്യക്തമാക്കി. ഭക്ഷണം പാകം ചെയ്യുന്ന യൂണിറ്റ് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി റെയിൽവേ വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിനുകളിൽ വിളമ്പുന്ന വൃത്തിഹീനമായ ഭക്ഷണങ്ങൾക്കെതിരെ 2023 ഏപ്രിൽ, 2024 ഫെബ്രുവരി മാസങ്ങൾക്കിടയിൽ 123 പരാതികളാണ് റെയിൽവേയ്ക്ക് ലഭിച്ചത്.