എല്ലാ മേഖലയിലും കുതിച്ചുയരുന്ന വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണ സാധനങ്ങൾ മുതൽ ഭൂമി കച്ചവടത്തിൽ വരെ പ്രതിഫലിക്കുന്ന വിലക്കയറ്റം വിദ്യാഭ്യാസ മേഖലയെയും പിടിച്ചടക്കി. അവിരാൾ ഭട്‌നാഗർ എന്ന യുവാവ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

ഹൈദരാബാദിൽ ഒരു കുട്ടിയുടെ എൽകെജി ക്ലാസിലെ ഫീസ് തുക 2.3 ലക്ഷമായിരുന്നതിൽ നിന്ന് 3.7 ലക്ഷമായെന്ന് അവിരാൾ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. ഇത് ഇവിടുത്തെ മാത്രം ട്രെൻഡ് അല്ലെന്നും രാജ്യത്ത് മുഴുവൻ സമാനമായ രീതിയാണെന്നും അദ്ദേഹം പറയുന്നു.

ഹൈദരാബാദിൽ എൽകെജി ക്ലാസിലെ ഫീസ് 2.3 ലക്ഷത്തിൽ നിന്ന് 3.7 ലക്ഷമായി ഉയർന്നു. രാജ്യം മുഴുവൻ ഇത് പ്രതിഫലിക്കുന്നു. ഭൂമിക്കച്ചവടത്തിലെ വിലക്കയറ്റത്തിൽ ശ്രദ്ധകേന്ദീകരിച്ചപ്പോൾ യഥാർഥ വിലക്കയറ്റം സംഭവിച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. കഴിഞ്ഞ 30 വർഷത്തിനിടെ സ്കൂൾ ഫീസ് ഒൻപതു മടങ്ങും കോളജ് ഫീസ് 20 മടങ്ങുമായി ഉയർന്നു. വിദ്യാഭ്യാസം താങ്ങാനാവുന്നതല്ല.- ട്വിറ്റിൽ പറയുന്നു.

നിരവധി ആളുകളാണ് ട്വീറ്റിൽ പ്രതികരിച്ച് രം​ഗത്തെത്തിയത്. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് വേണ്ടി ശരാശരി മധ്യവർ​ഗ കുടുംബം അവരുടെ സമ്പത്തിന്റെ 70 ശതമാനമാണ് ചെലവഴിക്കുന്നത്. പ്രതിവർഷം ഈ മേഖലകളിൽ 10-20 ശതമാനമാണ് വിലക്കയറ്റം ഉണ്ടാകുന്നത്. എന്നിട്ടും സർക്കാരിന് ഇപ്പോഴും ഇത് മൂന്ന് മുതൽ നാല് ശതമാനം വരെയാണ്. സാമ്പത്തിക സ്വാതന്ത്ര്യത്തിനായി വിലക്കയറ്റത്തെ കുറിച്ച് ബോധവാന്മാരായി ഇരിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു ഒരാൾ ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *