കൊച്ചി: വാളയാർ പീഡനക്കേസിലെ നാലാം പ്രതി കുട്ടിമധു എന്ന് അറിയപ്പെടുന്ന മധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി ബിനാനി സിങ് ഫാക്ടറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിപ്പോയ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

വാളയാറിൽ 13 ഉം ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസങ്ങളുടെ ഇടവേളയിൽ ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിലെ നാലാം പ്രതിയായിരുന്നു കുട്ടി മധു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഇവർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

2017 ജനുവരിയിലാണ് 13 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുഖം മറച്ചുകൊണ്ട് രണ്ടുപേർ അന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നത് താൻ കണ്ടതായി ഇളയ സഹോദരി പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് നിർമാണത്തൊഴിലാളികളായ മാതാപിതാക്കൾ ആരോപിച്ചിട്ടും അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. രണ്ടുമാസത്തിനുശേഷം, മാർച്ച് നാലിന് ഇളയ സഹോദരിയെയും, ഇതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കേസിൽ ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശിയായ ഷിബു, മൂന്നാം പ്രതി ചേർത്തല സ്വദേശിയായ പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവരെ ചേർത്ത് പൊലീസ് 2017 ജൂൺ 22നു കുറ്റപത്രം സമർപ്പിച്ചു. 2021-ൽ പ്രതികളെ കോടതി വെറുതേവിട്ടെങ്കിലും ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും അന്വേഷണം സി ബി ഐക്ക് കൈമാറുകയുമായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *