ഇന്ന് ലോക പോളിയോ ദിനം. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും പോളിയോ വാക്സിനേഷനെക്കുറിച്ചും പോളിയോ നിർമാർജനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 24 ന് ലോക പോളിയോ ദിനം ആചരിക്കുന്നു.

പോളിയോ വൈറസ് നിർമാർജനത്തിൽ വിജയം കൈവരിക്കാനായിട്ടുണ്ടെങ്കിലും വൈറസിനെതിരായ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

എന്താണ് പോളിയോ..? പോളിയോ വൈറസ് ബാധയെത്തുടർന്ന് ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള വ്യാപനത്തിന് പേരുകേട്ട രോഗമാണ് പോളിയോമെലിറ്റിസ് അഥവാ പോളിയോ (Poliomyelitis, polio). അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണിത്. രോഗബാധിതനായ വ്യക്തിയുടെ വിസർജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്.

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തുന്ന വൈറസ്, കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നതോടെ പക്ഷാഘാതത്തിലേക്കും ആജീവനാന്ത പ്രത്യാഘാതങ്ങളിലേക്കും നയിക്കും.

1953 ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജോനാസ് സാല്‍ക്ക് പോളിയോയ്ക്ക് എതിരെ വാക്‌സിന്‍ കണ്ടെത്തിയതോട് നൂറ്റാണ്ടുകള്‍ മനുഷ്യനെ ഭയപ്പെടുത്തിയ മഹാമാരിയ്ക്ക് പ്രതിവിധിയായി. വാക്‌സിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായി സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലും ആദ്യം പരീക്ഷിച്ച സാല്‍ക്ക് വാക്‌സിന്റെ പേറ്റന്റ്് വേണ്ടെന്ന് പറഞ്ഞു ശാസ്ത്രത്തിന്റെ മാനവിക മുഖമായി മാറി. ഏഴു ബില്ല്യണ്‍ ഡോളറോളം വരുമാനം ലഭിക്കുമായിരുന്നയിടത്തായിരുന്നു ഇത്.

1987ല്‍ ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പോളിയോ രോഗികള്‍ ഉണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു.1988ല്‍ പോളിയോ നിര്‍മ്മാര്‍ജനത്തിനായി ലോകാരോഗ്യ സംഘടന ആഗോള പദ്ധതി പ്രഖ്യാപിച്ചു. പോളിയോ യജ്ഞത്തിലൂടെ മുന്നോട്ട് പോയ ഇന്ത്യയെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ ഡബ്ല്യുഎച്ച്ഒ സമ്പൂര്‍ണ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. ‘ലോക പോളിയോ ദിനം 2023, അതിനുമപ്പുറം: അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യകരമായ ഭാവി’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *