ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രയേലിൽനിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം. പ്രത്യേക വിമാനത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ‘ഓപ്പറേഷൻ അജയ്’ എന്ന് പേരിട്ട ദൗത്യത്തിലെ ആദ്യവിമാനം വ്യാഴാഴ്ച പുറപ്പെടും.
രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റർ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങൾ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
നിലവില്‍ ഇസ്രായേലില്‍ 20000 ത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്ന് മുംബൈയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നേരത്തെ കേരളത്തില്‍ നിന്നുള്ള 7000 ത്തോളം പേര്‍ ഇസ്രായേലിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയശങ്കറിനെ അറിയിച്ചിരുന്നു.