കോഴിക്കോട്: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂർ ജയിലിൽ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു.
കാപ്പ ചുമത്തി ആകാശിനെ തടങ്കലിൽ പാർപ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതിചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂർ ജയിലിൽനിന്ന് മോചിതനായത്.
വിയ്യൂർ സെൻട്രൽ ജയിലിൽ ജയിലറെ മർദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെ വീണ്ടുംകാപ്പ ചുമത്തി സെപ്റ്റംബർ പതിമൂന്നിന്അറസ്റ്റ് ചെയ്തത്.മകളുടെ പേരിടൽ ചടങ്ങിനായി വീട്ടിലെത്തിയപ്പോഴാണ് കണ്ണൂർ മുഴക്കുന്ന് പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.