തൃശൂർ :വാഹനാപകടത്തിൽ സുഷുമ്‌നാനാഡിക്ക് പരിക്കേറ്റ് അരയ്ക്കു താഴെ തളർന്ന യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. മലപ്പുറം എടപ്പാൾ പാലയ്ക്കൽ അബ്ദുൾറസാക്കിന്റെ മകൻ റംഷാദിനാണ് ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്.തൃശ്ശൂർ എംഎസിടി കോടതി ജഡ്‌ജി പി ശബരീനാഥന്റേതാണ് വിധി.
2018-ൽ കൂട്ടുകാരോടൊപ്പം മൂന്നാറിലേക്ക് വിനോദയാത്ര പോകവേ വണ്ടൻമേടുവെച്ച് കാർ കൊക്കയിലേക്ക് മറിഞ്ഞാണ് റംഷാദിന് ഗുരുതരമായി പരിക്കേറ്റത്.അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് റംഷാദ് കോടതിയെ സമീപിക്കുകയായിരുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡ് 100 ശതമാനം അംഗവൈകല്യമുണ്ടെന്ന് റിപ്പോർട്ട് നൽകി. കൂടാതെ കോടതി നിർദേശപ്രകാരം വാഹനത്തിൽ നേരിട്ടെത്തിച്ച് ജഡ്‌ജി ദയനീയാവസ്ഥ മനസ്സിലാക്കി. തുടർന്നാണ് കോടതിച്ചെലവും പലിശയുമടക്കം ഒരുകോടി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.