ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിൽനിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി. ഇതോടെ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു.

മിഷൻ ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്.

റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്ജമാകും.

ആറ് ചക്രങ്ങളുള്ള ചെറുവാഹനമാണ് പ്രഗ്യാൻ റോവർ. 26 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. ലക്ഷ്യം ചന്ദ്രോപരിതലത്തിൽനിന്ന് ഏറ്റവും കൃത്യതയാർന്ന വിവരങ്ങൾ ഭൂമിയിലെത്തിക്കുക.ചന്ദ്രനിൽ സെക്കൻഡിൽ ഒരു സെന്റിമീറ്ററാണ് റോവർ സഞ്ചരിക്കുക. 14 ദിവസങ്ങൾ കൊണ്ട് അവിടെ 500 മീറ്റർ (1600 അടി) ഇത് നിരങ്ങിനീങ്ങും. പതിനാല് ദിവസത്തെ പര്യവേഷണം പൂർത്തിയാകുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇരുട്ട് പരക്കുകയും റോവറും ലാൻഡറും തണുത്തുറയുകയും പ്രവർത്തന രഹിതമാകുകയും ചെയ്യും.

സൗരോര്‍ജത്തിലാണ് റോവറിന്റെയും ലാൻഡറിന്റെയും പ്രവര്‍ത്തനമെന്നതിനാലാണ് 14 ദിവസം കഴിയുമ്പോൾ ഇവ പ്രവർത്തനരഹിതമാകുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *