ബകു (അസർബൈജാൻ): ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും നോർവീജിയൻ താരം മാഗ്നസ് കാൾസനും തമ്മിലെ രണ്ടാം മത്സരവും സമനിലയിൽ. വെറും ഒരു മണിക്കൂർ മാത്രം നീണ്ട 30 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന ആദ്യ മത്സരത്തിലും 35 നീക്കങ്ങൾക്ക് ശേഷം സമനിലയിൽ അവസാനിക്കുകയായിരുന്നു. വിജയിയെ തീരുമാനിക്കാൻ വ്യാഴാഴ്ച റാപ്പിഡ് ഫോർമാറ്റിൽ രണ്ട് ടൈ ബ്രേക്കറുകൾ കളിക്കും.
ആദ്യ ഗെയിമിൽ വെള്ളക്കരുക്കളുമായായിരുന്നു ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ നീക്കങ്ങളെങ്കിൽ രണ്ടാം ഗെയിമിൽ ലോക ഒന്നാം നമ്പറുകാരനായ കാൾസനായിരുന്നു വെള്ളകരുക്കൾ നീക്കിയത്.
ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 18കാരൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ. സെമി ഫൈനലിൽ അമേരിക്കയുടെ ഫാബിയോ കരുവാനയെയാണ് അട്ടിമറിച്ചത്. വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ.