കൊച്ചി : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21കാരി നിഖിത ജോബി സത്യപ്രതിജഞ ചെയ്തു. പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച നിഖിത 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
പഞ്ചായത്തംഗമായിരുന്ന നിഖിതയുടെ പിതാവ് പി.ജെ. ജോബി കൊടുങ്ങല്ലൂരില്‍ വാഹന അപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. വടക്കേക്കര പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രശ്മി അനില്‍കുമാര്‍ നിഖിതയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജേര്‍ണലിസം പി.ജി ഡിപ്ലോമ ബിദുദധാരിയായ നിഖിത 2001 നവംബര്‍ 12നാണ് ജനിച്ചത്.
.
‘മേയ് അഞ്ചിനാണ് അച്ഛൻ മരിച്ചത്. തുടർന്നാണ് പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വീട്ടുകാരും പാർട്ടിപ്രവർത്തകരും നിർബന്ധിച്ചതോടുകൂടിയാണ് മത്സര രംഗത്തേക്കിറങ്ങിയത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന വാർഡ് അച്ഛനിലൂടെയാണ് കോൺഗ്രസ് പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ വാർഡിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ പാർട്ടിയും അച്ഛനും ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് അച്ഛനേക്കാൾ ഭൂരിപക്ഷവും നേടാനായത്. തിരഞ്ഞെടുപ്പിൽ വിജയിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. അച്ഛനെ സഹായിച്ചിരുന്നതിനാൽ കുറച്ചു കാര്യങ്ങളൊക്കെ അറിയാം. അച്ഛൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന ആഗ്രഹമുണ്ട്. ഞാനൊരു ജേണലിസം ബിരുദധാരിയാണ്. മാധ്യമ പ്രവർത്തനമാണ് ഇഷ്ടം. രണ്ടര വർഷത്തിനുശേഷം മാധ്യമ രംഗത്തേക്ക് മടങ്ങിപ്പോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം’, നിഖിത ജോബി പറഞ്ഞു.