കേരളത്തിന്റെ അഭിമാനമായ കുടബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചിടലിന്റെ വക്കിൽ. സർക്കാർ നൽകിവന്ന സബ്സിഡി പിൻവലിക്കാൻ തീരുമാനിച്ചതോടെ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലാണ്.

ഒന്നാം പിണറായി സർക്കാരിന്റെ ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി വൻപ്രചാരണവുമായി നടപ്പാക്കിയ പദ്ധതിയാണിത്. 2020-21-ലെ സംസ്ഥാന ബജറ്റിലാണ് കേരളത്തിലിനിയാരും പട്ടിണി കിടക്കില്ലെന്ന വാഗ്ദാനവുമായി കുടുംബശ്രീക്ക് കീഴിൽ 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചത്. എന്നാൽ സ്വപ്നപദ്ധതിയിൽനിന്നുള്ള സർക്കാർ പിൻമാറ്റത്തോടെ ആറായിരത്തോളം കുടുംബശ്രീ പ്രവർത്തകരാണ് പ്രതിസന്ധിയിലായത്.

10 രൂപ സബ്സിഡി നിർത്തലാക്കി, പകരം ഊണിന്റെ വില 30 രൂപയാക്കി ഉയർത്താനുള്ള തീരുമാനം ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിന്റെയും വില കൂടിയതിനെത്തുടർന്ന് പൂട്ടലിന്റെ വക്കിലെത്തിയ ഹോട്ടലുകൾക്ക് വില വർധനകൊണ്ട് ഗുണമൊന്നുമില്ല. സ്വർണാഭരണങ്ങൾ വിറ്റും കിടപ്പാടങ്ങൾ പണയം വച്ചും, കടം വാങ്ങിയുമാണ് പലരും കുടുംബശ്രീ ജനകീയ ഹോട്ടലുകൾ നടത്തുന്നത്. പാവപ്പെട്ട വീട്ടമ്മമാർക്ക് ജീവിതമാർഗം കൂടിയായിരുന്നു ഈ ഹോട്ടലുകൾ. എന്നാൽ സബ്സിഡി ഒഴിവാക്കി ഊണിന് വില കൂട്ടിയത് കൊണ്ട് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഇവർക്ക് ഉണ്ടാകുന്നത്. സബ്സിഡി ഒഴിവാക്കുകയാണെങ്കിൽ ഊണിന് 50 രൂപയെങ്കിലും ഈടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഊണിന്റെ വിലക്കുറവാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകളെ ജനപ്രിയമാക്കിയത്. അന്ന് അന്നത്തെ അഷ്ടിക്കുവേണ്ടി പണിക്കു പോകുന്ന സാധാരണക്കാരായ ജനങ്ങൾ ഒരു നേരത്തെ ആഹാരത്തിന് ആശ്രയിച്ചിരുന്നത് കുടുംബശ്രീ ജനകീയ ഹോട്ടലുകളെയാണ്. സ്കൂൾ, കോളേജ് വിദ്യാർഥികളടക്കം 20 രൂപ ഊണിനെ ആശ്രയിച്ചിരുന്ന പലരും കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകളിലെത്തിയില്ല.വരും ദിവസങ്ങളിലും ഇതേ സാഹചര്യമാണെങ്കിൽ സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് പൂട്ട് വീഴും. എട്ടുമാസത്തെ സബ്സിഡിത്തുകയായി ലക്ഷങ്ങൾ കുടിശ്ശികയായി തുടരവേയാണ് പൊടുന്നനെയുള്ള പിൻമാറ്റം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *