കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണമാല കവർന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ റിമാൻഡിൽ. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാൻഡു ചെയ്തത്.
കുന്നങ്കരി സ്വദേശിയുടെ മകന്റെ 10 ഗ്രാമിന്റെ മാല ഇവർ കവരുകയും തുടർന്ന് ചങ്ങനാശ്ശേരിൽനിന്ന് ഇതേ മാതൃകയിൽ മുക്കുപണ്ടം വാങ്ങി കഴുത്തിലിട്ടു വിടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.മാലയുടെ ലോക്കറ്റ് അഴിച്ചുമാറ്റി മുക്കുപണ്ടത്തിൽ കൊളുത്തിയാണ് കുട്ടിയുടെ കഴുത്തിലിട്ടത്.
ഭിന്നശേഷിക്കാരനായതിനാൽ കുട്ടിക്ക് ഇതേപ്പറ്റി ആരോടും പറയാൻ സാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ശോഭ. മാലയ്ക്കു കൂടുതൽ തിളക്കമുള്ളതായിക്കണ്ടു നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നു മനസ്സിലായത്. തുടർന്ന് വീട്ടുകാർ രാമങ്കരി പോലീസിൽ പരാതി നൽകി.
അങ്കണവാടി ടീച്ചറെയടക്കം ചോദ്യം ചെയ്തെങ്കിലും സംശയത്തിനിടകൊടുക്കാത്ത രീതിയിലായിരുന്നു പെരുമാറ്റം. പിന്നീടു നടത്തിയ വിശദപരിശോധനയിൽ വാലടിയിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ, മോഷണം പോയ അന്നുതന്നെ മാല പണയംവെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ശോഭാ സജീവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.

