കൊൽക്കത്ത: റീല്‍സ് ചെയ്യുന്നതിന് പുതിയ ഐ ഫോൺ വാങ്ങാനായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികള്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് ഞെട്ടിക്കുന്ന സംഭവം.
സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ അമ്മയായ സതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ഛന് ജയദേവ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ഇവരുടെ അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയൽക്കാരിൽ സംശയമുളവാക്കിയിരുന്നു. അതിന് ശേഷം വിചിത്രമായ രീതിയിലാണ് ദമ്പതികൾ പെരുമാറിയത്. ഇതും അയൽക്കാരുടെ സംശയത്തിന് ബലമേകി.
പണത്തിനായി മറ്റൊരാള്‍ക്ക് കുഞ്ഞിനെ വിറ്റുവെന്ന് ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ സമ്മതിച്ചു. കര്ദാഹ് പ്രദേശത്ത് വച്ച് കുട്ടിയെ പൊലീസ് പിന്നീട് ഒരു സ്ത്രീയില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.