പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പാടം സ്വദേശി നൗഷാദിനെ യാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് ഇവർ മൊഴി നൽകിയതിന് പിന്നാലെ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്.

2021 നവംബർ അഞ്ചു മുതലാണ് നൗഷാദിനെ കാണാതായത്. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയിക്കുന്ന പറക്കോട് പരുത്തിപ്പാറയിൽ സ്ഥലം കുഴിച്ച് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. സംശയമുള്ള മറ്റു പലയിടങ്ങളിലും പൊലീസ് സമാന്തരമായി പരിശോധന നടത്തുന്നുണ്ട്.

നൗഷാദിന്റെ പിതാവാണ് മകനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. ഇതിൽ നൗഷാദിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടികളിലെ വൈരുധ്യമാണ്, യുവാവിന്റെ തിരോധാനം കൊലപാതകമാണെന്ന് പൊലീസിന് സംശയം ഉടലെടുക്കാൻ കാരണമായത്. നൗഷാദിന്റെ ഭാര്യ നിരന്തരം മൊഴി മാറ്റിപ്പറയുകയാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

പരുത്തിപ്പാറയിലെ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ വെച്ച് ഇരുവരും തമ്മിൽസ്വരച്ചേർച്ചയുണ്ടായിരുന്നില്ലെന്നും, അതിൽ നിന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നൂറനാട് സ്വദേശിനിയാണ് നൗഷാദിന്റെ ഭാര്യ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *