ബോസ്റ്റൺ: ഒരുനൂറ്റാണ്ടുമുമ്പ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ പോയ ഓഷൻഗേറ്റ് ടൈറ്റൻ ജലപേടകത്തിലെ അഞ്ചു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം.

ടൈറ്റൻ പേടകം നിർമിച്ച യുഎസ് ആസ്ഥാനമായ ഓഷ്യൻഗേറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ കോസ്റ്റ് ഗാർഡും അറിയിച്ചു.
കടലിനടിയിൽ രണ്ട് മൈൽ ആഴത്തിൽ ടൈറ്റന്റെ പിൻഭാഗത്തെ കവചം, ലാൻഡിംഗ് ഫ്രെയിം എന്നിവ അടക്കം അഞ്ച് പ്രധാന ഭാഗങ്ങൾ ഇന്നലെ കണ്ടെത്തി. ഹോറിസൺ ആർട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് (ആർ.ഒ.വി) ഇവ കണ്ടെത്തിയത്.

ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് ടൈറ്റാനിൽ ഉണ്ടായിരുന്നത്.