കൊച്ചി: കോലഞ്ചേരി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.
രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25), കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിങ് ആപ്പിലൂടെയാണ് എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെ അശ്വതി പരിചയപ്പെട്ടത്. ബംഗളൂരുവിൽ പഠിക്കുകയാണെന്നാണ് അശ്വതി യുവാവിനോട് പറഞ്ഞത്. കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സഹോദരിക്ക് മെസേജ് അയച്ചതിന് പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് മർദ്ദിച്ച് ഭീഷണിപ്പെടുത്തി 23000 രൂപ അക്കൗണ്ട് വഴിയും പേഴ്സിലെ പണവും കവർന്ന ശേഷം റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് യുവാവ് പുത്തൻകുരിശ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
