കോട്ടയം: മാവേലിക്കരയിലെ ആറ് വയസുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്.പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര (6) യെ പിതാവ് ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത് പ്രത്യേകം തയ്യാറാക്കിയ മഴു ഉപയോഗിച്ച് എന്നും വിവരം. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ എഫ്ഐആറിലാണ് ഇക്കാര്യങ്ങളുള്ളത്.
കൊലയ്ക്ക് ഉപയോഗിച്ച മഴു പൊലീസ് കണ്ടെടുത്തു. കൊലപാതകം നടത്താനായി മഹേഷ് പ്രത്യകം മഴു തയ്യാറാക്കിയതാണെന്നും പൊലീസ് പറയുന്നു. സ്വന്തം അമ്മയേയും ഇയാൾ വെട്ടിപരിക്കേൽപ്പിച്ചിരുന്നു.
വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിന്റെ കടുത്ത നിരാശയിലായിരുന്നു മഹേഷ്. നാളുകളായി ഇയാൾ പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു. സംഭവത്തിൽ ശ്രീ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
