ചെന്നൈ: കോയമ്പത്തൂരിൽ മുസ്ലിം വ്യാപാര സ്ഥാപനങ്ങൾക്കെതിരെ വീണ്ടും വർഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘടനകൾ. ഹിന്ദു ജനസംഖ്യ കുറയ്ക്കാനായി ബിരിയാണിയിൽ ഗർഭനിരോധന ഗുളിക ചേർക്കുന്നുണ്ടെന്ന പഴയ ആരോപണം ഏറ്റുപിടിച്ചാണ് ഇടവേളയ്ക്കുശേഷം വീണ്ടും സോഷ്യൽ മീഡിയ പ്രചാരണം.
ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നാണ് ട്വിറ്റർ പോലെയുള്ള സോഷ്യൽ മീഡിയയിലൂടെ ഇവരുടെ വ്യാജപ്രചാരണം. പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചതോടെ തമിഴ്നാട് പൊലീസ് കടുത്ത നടപടി കൈക്കൊണ്ടിരിക്കുകയാണ്.
‘കോയമ്പത്തൂരിൽ ബിരിയാണി ജിഹാദ്’ എന്ന അടിക്കുറിപ്പോടെയാണ് ഏറെ ഷെയർ ചെയ്യപ്പെട്ട ഒരു പോസ്റ്റ് പ്രചരിക്കുന്നത്. വിവാദ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടയുടൻ കോയമ്പത്തൂർ സിറ്റി സൈബർ പൊലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു. ഒൻപത് ട്വിറ്റർ ഹാൻഡിലുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
