വയനാട്: കുത്തിയൊലിച്ച മഹാദുരന്തത്തിൽ ഒറ്റരാത്രി കൊണ്ട് നാമാശേഷമായിരിക്കുകയാണ് മുണ്ടക്കൈ. മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്.
ഇതുവരെ 289 പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. 27 പേർ കുട്ടികളാണ്. 200ലധികം പേർ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ഉണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.
അതിനിടെ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നത് രക്ഷാപ്രവർത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. ചൂരൽ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും.
സൈന്യത്തിന്റെ്റെ എൻജിനിയറിങ് വിഭാഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലം പൂർത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാകും. 10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.
