മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശങ്ങളിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കര്‍ശനവിലക്ക് ഏര്‍പ്പെടുത്തി പോലീസ്. വേനലവധിക്ക് വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് കണക്കിലെടുത്താണ് പോലീസിന്റെ പുതിയ നടപടി.

വിനോദ സഞ്ചാരികള്‍ സ്വന്തമായോ താമസിക്കുന്ന റിസോര്‍ട്ടുകളുടെ വാഹനങ്ങളിലോ ദുരന്തമേഖലയിലേക്ക് സന്ദർശിക്കാൻ വരരുത് എന്ന് ജില്ല പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിക്രമിച്ച്‌ കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും തപോഷ് ബസുമതാരിഅറിയിച്ചു.

നിരോധിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിലവില്‍ പ്രദേശവാസികള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇതിന്‍റെ മറവില്‍ ചില വിനോദ സഞ്ചാരികളെങ്കിലും ദുരന്ത സ്ഥലങ്ങളിലേക്ക് എത്തുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് പോലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നത്.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേയ്ക്ക് അടുക്കുന്ന സമയത്തും ഇത്തരത്തില്‍ വിനോദ സഞ്ചാരികള്‍ ദുരന്തമുഖത്തേയ്ക്ക് എത്തിയിരുന്നു.

അന്ന് നാട്ടുകാർതന്നെ ആളുകളെ തടഞ്ഞുവെയ്ക്കുകയും ഇത് അനുവദിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആളുകള്‍ വീണ്ടും ഡിസാസ്റ്റർ ടൂറിസം എന്ന നിലയ്ക്ക് ഇവിടേയ്ക്ക് എത്തുകയാണ്. സർക്കാർ മുൻപും ആളുകള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നെങ്കിലും വിനോദ സഞ്ചാരികള്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇനി കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് പോലീസ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *